Monday, July 31, 2017

റാഫീ

ഇന്ന് റാഫീ സാബിന്റെ ചരമദിനം..1980 ജൂലായ് 31അന്നായിരുന്നു ഭാരതീയ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും ഒരിക്കലും വിസ്മരിക്കാനാവാത്ത സ്വരവിസ്മയമായിരുന്ന മുഹമ്മദ് റഫി നമ്മെ വിട്ടുപിരിഞ്ഞത്.അന്ന് ഭാരതം റഫി സാബിന്റെ വിയോഗം താങ്ങാനാവാതെ തേങ്ങി. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ സംഗീത ആസ്വാദകരായ ആയിരങ്ങളാണ് വിലാപയാത്രയെ അനുഗമിച്ചത്.. റാഫി സാബ് അന്തരിച്ചിട്ടു 37 വര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ മാസ്മരിക കണ്ഠ നാളത്തിലൂടെ പുറത്തുവന്ന ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് ഇന്നും അനുഭൂതിയുടെ ഒരായിരം അനര്‍ഘ നിമിഷങ്ങള്‍ നല്‍കുന്നു.പഞ്ചാബിലെ കോട്ടല സുല്‍ത്താന്‍സിംഗ് എന്ന ഗ്രാമത്തില്‍ 1924 ഡിസംബര്‍ 24ന് ജനിച്ച റാഫിക്ക് ബാല്യകാലത്ത് തന്നെ സംഗീതത്തോട് അതീവ താല്പര്യമുണ്ടായിരുന്നു. സംഗീതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ലാഹോറിലെത്തിയ റാഫി പ്രശസ്തരായ ഗുലാം അലി, ഫിറോസ് നിസാനിയെപ്പോലള്ളവരില്‍ നിന്ന് സംഗീത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിച്ചു.പിന്നീട് ഉസ്താദ് വഹീദ്ഖാന്‍, തന്റെ സുഹൃത്തായ സംഗീതഞ്ജന്‍ നൗഷാദ് അലിയെ റാഫിക്ക് പരിചയപ്പെടുത്തി. . അത് റാഫിയുടെ സംഗീത ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. ആദ്യം കോറസ് ഗാനം പാടുകയും പിന്നീട് നൗഷാദലി തന്നെ 'ജഗ്‌നു' എന്ന ചിത്രത്തില്‍ പാടിക്കുകയായിരുന്നു. യഹാ ബദ്‌ലാ വഹാനാ എന്ന ഗാനത്തോടെയായിരുന്നു റാഫി നൗഷാദ് അലി കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് 'ഓ ദുനിയാക്കെ രക്‌വാലെ ' എന്ന ഗാനമടക്കം നിരവധി ഹിറ്റുകള്‍ ഇവരുടേതായി പുറത്തിറങ്ങി. 1950,1960 കാലഘട്ടത്തില്‍ സൈഗളും, തലത്ത് മഹമൂദും, മുകേഷും ഹിന്ദിസംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് മുഹമ്മദ് റാഫിയുടെ അരങ്ങേറ്റം. സരാസാമ്‌നെത്തോ ആവേ ചലിയെ (രാത്ത് കെ അന്ധേെര മെ) ചല്‍ ഉഡ്ജാരെ പംച്ചി (ബാബി) യെ ദുനിയാക്കെ രക്‌വാലെ (ബൈയ്ക്കു ഭാവ്‌റ) സുഹാനി രാത്ത് ദല്‍ ചുക്കി(ദുലാരി) യെ ദുനിയാ യെ മെഹഫില്‍ (ഹിര്‍രാഞ്ജ ജാ) തുടങ്ങിയ ഹിറ്റുഗാനങ്ങള്‍ ആ കാലത്ത് റാഫിയെ ഹിന്ദി സിനിമയുടെ ഒരു ഹരമാക്കി മാറ്റുകയാണ് ചെയ്തത്.1948ല്‍ രാഷ്ട്രപിതാവ് ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോള്‍ റാഫി ഗാന്ധിജിയെ അനുസ്മരിച്ച് പാടിയ 'സുനോ സുനോ ഓ ദുനിയാവാലോ ബാബുജി കി അമര്‍ കഹാനി' എന്ന ഗാനം ഭാരതം മുഴുവന്‍ അലയടിച്ചു. ഇന്ത്യയുടെ ഒന്നാം റിപ്പബ്ലിക് ദിനത്തില്‍ പാടാനും പ്രധാനമന്ത്രി നെഹ്‌റു അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനും റാഫിക്ക് സാധിച്ചു. നെഹ്‌റുവിന്റെ ആവശ്യപ്രകാരം കാശ്മീര്‍ താഴ്‌വരയും യുദ്ധ ക്യാമ്പുകളും സന്ദര്‍ശിച്ച് സൈനികര്‍ക്ക് ആവേശം പകരാന്‍ ദേശഭക്തി ഗാനങ്ങള്‍ റാഫി ആലപിച്ചു.മൂന്ന് തവണ ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയ റാഫിയെ സര്‍ക്കാര്‍ പത്മശ്രീപട്ടം നല്‍കി ആദരിച്ചു. സംഗീതത്തിന് ഭാഷയി ഇല്ലെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിയ റാഫി വിവിധ ഭാഷകളില്‍ പാടി. തളിരിട്ട കാിനാക്കള്‍ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയും റാഫി ഒരു ഹിറ്റ് ഗാനം ആലപിച്ചിരുന്നു.എല്ലാ നടന്മാര്‍ക്കും അനുയോജ്യമായ രീതിയില്‍ പാടാന്‍ കഴിവുള്ള ഗായകന്‍ (താരങ്ങളുടെ ശബ്ദം) കൂടിയായിരുന്നു റാഫി. പൃഥ്വിരാജ്‌ കപൂര്‍ മുതല്‍ ഋഷി കപൂര്‍ വരെയും ദിലീപ് കുമാര്‍ മുതല്‍ ഗോവിന്ദവരെയുള്ള നടന്മാര്‍ക്ക് റാഫി ശബ്ദം നല്‍കി. റാഫി വിട പറഞ്ഞിട്ട് 37 വര്‍ഷം തികയുമ്പോഴും മറ്റൊരു റാഫിക്ക് വേണ്ടിയുള്ള സംഗീത ലോകത്തിന്റെ കാത്തിരിപ്പ് വെറുതെയാവുന്നു.റഫിസാബ് അദ്ദേഹം ആലപിച്ച ഗാനങ്ങളിലൂടെയാണ് സംഗീതാസ്വാദകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് 


1 comment:

  1. നീണ്ട 37 വര്ഷം ആ ശബ്ദ മാധുരി നിലച്ചിട്ട്
    എന്നാൽ ഇന്നും ഗാനങ്ങളിലൂടെ ജീവിക്കുന്നു റാഫി സാബ്
    അടിയന്തിരാവസ്ഥയിൽ കിഷോറും സഞ്ജയ് ഗാന്ധിയും തെറ്റിയപ്പോൾ ആകാശവാണി കിഷോറിനെ നിരോധിച്ചു പിന്നെ മിക്കപ്പോഴും റാഫിയുടെ ഗാനങ്ങൾ മാത്രമായിരുന്നു ആകാശവാണിയിൽ
    അന്നാണ് ഞാൻ റാഫിയുടെ ഗാനങ്ങൾ കേട്ടു തുടങ്ങിയത് അത് പിന്നെ ആരാധനയായി മാറി ഇപ്പോഴും റാഫി ജനഹൃദയങ്ങളിൽ ജീവിക്കുന്നു
    ആദരാഞ്ജലികൾ പ്രിയപ്പെട്ട ഗായകന്

    ReplyDelete