Saturday, September 26, 2015

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കുറച്ചു ദിവസങ്ങൾക്കുമുൻപ് ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു " അവൻ"
എന്റെ ഒരു സുഹൃത്ത്‌ ഒരു കാരണവും പറയാതെ പെട്ടെന് പിണങ്ങുകയും പിന്നെ ഏകദേശം അഞ്ചുവർഷം ഒരു പരിചയ ഭാവം പോലും കാണിക്കാതെ നടക്കുകയും  പിന്നെ ഒരു ദിവസം പെട്ടെന്ന് എന്നെ വിളിക്കുകയും ഒരുപ്പാട്‌ നേരം സംസാരിക്കുകയും ചെയ്തു . സംസാരത്തിനു ഒടുവിൽ അവന്റെ അമ്മയുടെ മരണത്തിൽ ഞാൻ അവനെസാന്ത്വനപ്പെടുത്തിയില്ല എന്ന കുറ്റാരോപണവും നടത്തി  എന്റെ അടുത്ത ബന്ധുവിന്റെ രോഗവും പിന്നീടുള്ള മരണവും  അതിനുശേഷമുള്ള പലപല കാരണങ്ങളും ഉണ്ടായിരുന്നെകിലും അവനോടു  " സോറി ഡാ  നീ  ക്ഷമിക്ക്‌" എന്ന് പറഞ്ഞ് അവനുമായുള്ള  ബന്ധം പുതുക്കി കാത്തു സൂക്ഷിക്കുന്നു
ഇന്ന് വായിച്ച ഒരു മെസ്സേജ്  എന്നെ വീണ്ടും അതെല്ലാം ഓർമ്മിപ്പിച്ചു
മെസ്സേജ് താഴെ ചേർക്കുന്നു:-
ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം...പുതുക്കണം.. അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.സൗഹൃദങ്ങൾ മാത്രമല്ല ബന്ധങ്ങൾ തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...
പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം

Friday, September 18, 2015

ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി

ഞാന്‍ ആന്റണി നാട്ടിലേക്കു വരുന്നത് 30 വര്‍ഷങ്ങള്‍ക്കു ശേഷം.ഇതിനിടയിൽ  നാട്ടിൽ പോകണം എന്ന തോന്നൽ പലപ്രാവശ്യം വന്നു  പക്ഷെ എന്തുകൊണ്ടോ സാധിച്ചില്ല  അല്ലെങ്കിൽ ധൈര്യം  വന്നില്ല. പക്ഷെ ഇത്തവണ മകന്റെ  നിർബന്ധം തള്ളാൻ കഴിഞ്ഞില്ല. അവനും കുറെ അധികം കാത്തിരുന്നതാണ് ഈ സന്ദര്ഭം . യാത്ര തിരുമാനിച്ചത് മുതല്‍ മനസ്സില്‍ പഴയ രംഗങ്ങള്‍ വന്നു പോയി കൊണ്ടിരിക്കുന്നു.......................
ഞാന്‍ ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ എന്റെ പഠനം പെട്ടെന്ന് നിലച്ചു.അപ്പന്റെ പെട്ടെന്നുള്ള വീഴ്ച എന്റെ പഠിപ്പ് മുടക്കി "തരക്‌" ബിസിനസ്സ് എന്റെ തലയിലും. എന്നാലും പ്രി ഡിഗ്രി മുതല്‍ പഠിച്ചിരുന്ന ടൈപ്പിംഗ്‌ഷോര്‍ട്ട് ഹാന്‍ഡ്‌ നിറുത്താതെ തുടര്‍ന്നു. അതാണ്‌ നാട് വിടാന്‍ കാരണവും .വാരരു മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഗായത്രിയെ പരിചയ പ്പെടുന്നത് . അത് പെട്ടെന്ന് വിചാരിക്കാത്ത തലങ്ങള്ളില്‍ എത്തി. രണ്ടു വീട്ടിലും എതിര്‍പ്പ് അവസാനം ഒളിച്ചോടി ബോംബയിലേക്ക്. അവിടെ നല്ലവരായ കുറച്ചു സുഹൃത്തുകള്‍ സഹായ ഹസ്തം നീട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ട് പോയി .ഒരു ചാള്‍  ( ആകെ ഒരേ ഒരു മുറിയുള്ള താമസസ്ഥലം എല്ലാം മുറിയില്‍ ) എടുത്തുതന്നു .ഒരു അഭിഭാഷകന്റെ ഓഫീസില്‍ ഒരു പാര്‍ട്ട്‌ ടൈം ജോലിയും സങ്കടിപ്പിച്ചു തന്നു .കഷ്ട്ടി ഞരുങ്ങി  ജീവിക്കാം എന്ന സ്റ്റേജ്. പക്ഷെ മനസ്സ് നിറയെ സന്തോഷമായിരുന്നു ........ കാലത്ത് 6 മുതല്‍ 8.30 വരെ വക്കിലിന്റെ നോട്ടുകള്‍ ഷോര്‍ട്ട് ഹാന്‍ഡില്‍ എഴുതി എടുക്കുക വൈകിട്ട് 6 മുതല്‍ അതെല്ലാം ടൈപ്പ് ചെയ്യുക .ഇതിനിടയില്‍ കുറേ അധികം സമയം ഫ്രീ ടൈം. അപ്പോള്‍ ജോലി അന്വേഷിച്ചു പോകുക .അങ്ങനെ പോകുമ്പോള്‍ ലോക്കല്‍ ട്രെയിനില്‍ വച്ച് അവനെ കണ്ടു. പ്രി ഡിഗ്രിക്കും ,ഡിഗ്രിക്കും കൂടെ പഠിച്ചിരുന്ന വൈദ്യനാഥനെ.. അവന്‍ അവിടെ വോള്‍ ടാസില്‍ ജോലിചെയ്യുന്നു .അച്ഛനും അമ്മയും അവന്റെ കൂടെ താമസിക്കുന്നു ഒരു ബോംബെ വാല ആയി തിര്‍ന്നിരിക്കുന്നു അവന്‍. നാട്ടിലെ എല്ലാം വിറ്റു ഇവിടെ ഒതുങ്ങി.

എന്റെ കഥ - അച്ഛന്റെ മരണം, ഗായത്രി യുമായി ബോംബയില്‍ എത്തിയത് എല്ലാം  പറഞ്ഞു . പിന്നെ ഇടയ്ക്കിടെ അവനെ കാണും അവനും എന്നെ സഹായിക്കണം എന്ന് മനസ്സുണ്ടായിരുന്നു. ഞാനും ഗായത്രിയും അവന്റെ വീട്ടില്‍ പോകാറുണ്ട്.അവന്റെ അമ്മക്ക് ഗായത്രിയെ ഇഷ്ട്ടമായി. അവള്‍ക്കു മാമിയേയും.അവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍‍ സ്റ്റെനോ വിന്റെ ഒഴിവുണ്ട്എന്ന വാര്‍ത്ത‍ വളരെ സന്തോഷത്തോടെയാണ് അവന്‍ എന്നെ അറിയിച്ചത്. പക്ഷെ ടെസ്റ്റും ഇന്റര്‍ വ്യൂ എല്ലാം കടന്നാല്‍ മാത്രമേ ജോലി കിട്ടൂ. അവന്റെ കൂടെ ചെന്നു അപേക്ഷ കൊടുത്തു .ഒരാഴ്ച കഴിഞ്ഞു അവന്‍ വന്നു ടെസ്റ്റിനുള്ള കാള്‍ ലെറ്റര്‍ തന്നു.

ഒരു പ്രതിക്ഷയും ഇല്ലാതെ ടെസ്റ്റ്‌ എഴുതി. പക്ഷെ ടെസ്റ്റില്‍‍ നല്ല മാര്‍ക്ക്‌ കിട്ടി. പിന്നെ ഇന്റര്‍വ്യൂ പേരു വിളിച്ചു അകത്തു ചെന്നപ്പോള്‍ മനസ്സ് പിടഞ്ഞു പക്ഷെ അവിടെയും ഭാഗ്യം തുണച്ചു. അങ്ങനെ അല്ലലില്ലാത്ത ജീവിതം സ്വപ്നംകണ്ട് വീട്ടില്‍‍ എത്തി, അവളോട്‌ പറഞ്ഞപ്പോള്‍ അവളും ഹാപ്പി വൈകിട്ട് വൈദ്യനാഥന് വന്നു ഉടനെ തന്നെ ജോയിന് ചെയ്യാന്‍
പറഞ്ഞു അങ്ങനെ ഒരു നല്ല ജോലിയില്‍ പ്രവേശിച്ചു. വൈദ്യനാഥന്‍ താമസിക്കുന്നതിനടുത്തു ഒരു ചെറിയ വീടും കിട്ടിഎല്ലാം കിഴടക്കിയ ഒരു തോന്നല്‍. നാട്ടിൽ നിന്ന് വരുന്ന കൂട്ടുക്കാ രുടെ ലെറ്ററുകൾ വഴി വീട്ടിലെ കാര്യങ്ങൾ  അറിയാറുണ്ട്  രണ്ടു വീട്ടിലേയും എതിര്പ്പ് കുറഞ്ഞെങ്കിലും ഞങ്ങളെ സ്വീകരിക്കാൻ തയാറായിരുന്നില്ല അവർ. ഇടിക്കിടെ ഞങ്ങൾ   രണ്ടുപേരും വീട്ടുകാരെ ഓര്ക്കും  കുറച്ചു നേരം കരയും  അങ്ങനെ ജീവിതം തുടര്ന്നു ..............

കാലചക്രം തിരിഞ്ഞു രണ്ടുവര്‍ഷങള്‍ പോയതറിഞ്ഞില്ല സമയത്ത് സന്തോഷവാര്‍ത്തയും അറിഞ്ഞു ഒരു അംഗം കുടി വരുന്നു സന്തോഷം ഇരട്ടിയാക്കാന്‍ .....
പ്രസവത്തിനു അവളെ അടുത്തുള്ള പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് വരെ ലക്ഷ്മി മാമി (വൈദ്യനാഥന് ന്റെ അമ്മ) ചെയിതു തന്ന സഹായങള്‍ വളരെ വളരെ വലുതാണ്. സ്വന്തം അമ്മയില്‍ നിന്ന് കിട്ടേണ്ടിയിരുന്ന എല്ലാ സഹായങ്ങളും സ്നേഹവും ലാളനകളും ഗായത്രിക്ക് അവര്‍ നല്‍കി. എല്ലാ പ്രതിക്ഷകളും തെറ്റിച്ചു കൊണ്ട് അത് സംഭവിച്ചു................. ഒരു ആണ്‍ കുട്ടിയെ തന്നിട്ട് എന്നെ വിട്ടു അവള്‍ പോയി. ശരിക്കും പകച്ചു നിന്ന സമയം ആയിരുന്നു അത്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ഭയം മനസ്സില്‍ കടന്നു കൂടി . ഒന്നുരണ്ടാഴ്ച ലീവെടുത്തു . വൈദ്യന്റെ അമ്മ സമയാസമയത്ത് കുട്ടിക്ക് പാല് കൊടുക്കും, ഉറക്കും, സ്വന്തം പേരകുട്ടിയെപോലെ അവര്‍ അവനെ നോക്കി. പിന്നെ അവര്‍ തന്നെ എന്നെ ജോലിക്കു പോകാന്‍ നിര്‍ബന്ധിച്ചു. എന്നും വൈകിട്ട് വരുമ്പോള്‍ കുട്ടിയെ കുളിപ്പിച്ച് പൊട്ടു കുത്തി എന്നെ ഏല്പിക്കും ഞാന്‍ അവനെ കെട്ടിപിടിച്ചു ഉറങ്ങാതെ കിടക്കും അങ്ങനെ മൂന്ന് വര്ഷം കഴിഞ്ഞു എന്റെ മകന്‍ ലക്ഷിമി മാമിയെ പാട്ടി എന്ന് വിളിച്ചു.  അവര്‍ ഇവനെ ശേഷാദ്രി എന്നും

അവനെ സ്കൂളില്‍ ചേര്‍ക്കേണ്ട സമയം വൈദ്യനാഥന് പ്രമോഷന്‍ കിട്ടി കൂടെ സ്ഥലമാറ്റവും.
കാലം ഒരു പാട് മുന്നോട്ടു പോയിഇന്ന് എന്റെ മകന്‍ പഠിച്ചു ജോലിയില്‍ ചേര്‍ന്നിരിക്കുന്നു  ചേര്‍ന്ന ഉടനെ അവന്‍ ആകെ ആവശൃപ്പെട്ടത് എന്നോട് ജോലി ഉപ്ക്ഷിക്കുവാന്‍ . ഞാനും അത് ചിന്തിച്ചു തുടങ്ങിയിരുന്നു പക്ഷെ അവന്‍ ജോലി വേണ്ടെന്നു വെച്ചിട്ട് ചെയ്യാന്‍ പറഞ്ഞത് ഒരു മഹത് കാര്യമായിരുന്നു  ബോംബയില്‍ ഒരു ക്രഷ് തുടങ്ങാന്‍ അവിടെ ഭര്‍ത്താവോ ഭാര്യയോ മരിച്ചിട്ട് കുട്ടിയെ എന്തുചെയണം എങ്ങനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുന്നവരെ സഹായിക്കാന്‍  . ഞാന്‍ ജോലി ഉപേക്ഷിച്ചു. ജോലി വേണ്ടെന്നു വെച്ചപ്പോൾ കിട്ടിയ പീ എഫ്  ബാക്കി ആനുകൂല്യങ്ങൾ  എല്ലാം ചേർത്ത് ഒരു ക്രാഷ്‌ തുടങ്ങിഅതിന്റെ പേര് ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി പേരും എന്റെ മകന്‍ പറഞ്ഞതാണ്
ശരിക്കും അവന്‍ അവന്റെ പാട്ടിയോടുള്ള നന്ദി രേഖപെടുത്തുകയായിരുന്നു സംരംഭം മൂലം. ഞാനും ഒഴിവുള്ളപ്പോൾ മകനും അതിന്റെ  പ്രവർത്തനത്തിൽ മുഴുകി 
കാലം കുറച്ചുകൂടി മൂന്നോട്ടു പോയി. മകന്‍ കല്യാണം കഴിച്ചു ഒരു കുട്ടി ഉണ്ടായി. അവന്റെ പേര് ആന്റണി ശേഷധിരി
ആന്റണി മകന്‍ ശേഷധിരി പിന്നെ അവന്റെ ഭാര്യ അവരുടെ മകന്‍ ആന്റണി എല്ലാവരും നാട്ടിലേക്കു വരുന്നു എന്റെ നാടും ഗായത്രിയുടെ നാടും കാണാന്‍
ദൈവത്തിന്റെ സ്വന്തം നാട്  കാണാന്‍ !

Monday, September 7, 2015

" നിനക്ക് നല്ലത് വരട്ടെ "

ഇന്ന് തിരുവോണം
നാട്ടില്‍ നിന്നകലെ  ശരിക്കും ഒറ്റപ്പെട്ടു    ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ ....    ഓണ സദ്യ ഒരുക്കാൻ ഭാര്യ തുടങ്ങിയപ്പോൾ പറഞ്ഞു   " നീ ഒന്നും ഉണ്ടാക്കണ്ട  സാമ്പാറും   മോരും മതി "

മനസ്സ് നിറയെ  നാട്ടില്‍  കഴിഞ്ഞപ്പോള്‍ ആഘോഷിച്ച  ഓണനാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ    ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു ഓണം     അവധിക്കാലം  അത്  അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു  പ്രാധാന്യം
എന്നാല്‍  വിവാഹം കഴിഞ്ഞു കുട്ടികള്‍  എല്ലാം ആയപ്പോള്‍   അവരുടെ സന്തോഷം മാത്രമായി  ഓണം
അവരുടെ കുട്ടിക്കാലം   സ്വന്തം കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു,     ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി  മക്കള്‍  വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍  ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു

പിന്നെ അവര്‍ക്ക് കുട്ടികള്‍  ‍ ഉണ്ടായപ്പോള്‍   അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു

പിന്നെ കുട്ടികള്‍  വളര്‍ന്നപ്പോള്‍  ഞങ്ങളെ  പ്രത്യേകം  താമസിപ്പിച്ചു
അവര്‍ കുടുംബത്തോടെ  താമസം മാറി  ----കാരണം
കുട്ടികള്‍ക്ക് പഠിക്കാന്‍ ‍ സൗകര്യം വേണം , അല്ലെങ്കിൽ അവർ പഠിക്കില്ല

ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ്  പിന്നെ ഫോണിലായി  അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍   "വലതും വേണോ? വേണമെങ്കില്‍ പണം ബാങ്കില്‍ ഉണ്ട്
കാര്‍ഡ് വഴി എടുക്കാം " ഇങ്ങനെ  ഒഴിവു ദിവസങ്ങളില്‍ പോലും
ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്

ശരിക്കും ഒറ്റപ്പെട്ടു   ദേഷ്യവും സങ്കടവും പറഞ്ഞു ഞങ്ങള്‍  രണ്ടുപേരും കഴിഞ്ഞു വന്നു
ഞങ്ങളുടെ സങ്കടം  അടുത്ത  ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും  വൈകീട്ടും  വന്നു ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും  പറയും
പിന്നെ ചിലപ്പോള്‍  മധുര പലഹാരങ്ങള്‍  കൊണ്ടുതരും   പക്ഷെ ഹിന്ദി സംസാരിക്കുന്ന  അവനോടു മനസ്സ് തുറക്കാന്‍ കാഴ്ഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ്  അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങള്ക്കുവേണ്ടി  പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി  കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു  വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു  അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞങ്ങൾ വിട്ടിൽ തിരിച്ചെത്തി അവനേയും ഊണ് കഴിക്കാൻ നിർബന്ധിച്ചു
 അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും  കൂട്ടി ഊണ് കഴിച്ചു
എന്തുകൊണ്ടോ വളരെ ഗംബീരമായ ഒരു ഓണ സദ്യ പോലെ തോന്നിച്ചു ആ ഉച്ച ഭക്ഷണം  അവൻ യാത്ര പറഞ്ഞു പോയപ്പോൾ മനസ്സ് പറഞ്ഞു " നിനക്ക് നല്ലത് വരട്ടെ "